കൊച്ചി: യുവാക്കൾ പൂർണ്ണമായും അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ.
കക്ഷി രാഷ്ട്രീയത്തോട് താല്പര്യം കുറഞ്ഞിരിക്കാം എങ്കിലും ജനാധിപത്യ പ്രക്രിയയിൽ യുവാക്കൾ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി നടന്ന സ്പീക്ക് ഫോർ ഫ്യൂച്ചർ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളെ രാഷ്ട്രീയവൽക്കരിക്കാൻ യുവജന സംഘടനകൾക്ക് സാധിക്കണം. രാഷ്ട്രീയമാണ് നാടിനെ രൂപപ്പെടുത്തിയത്. റീൽസിനപ്പുറത്തേക്ക് റിയൽ ലൈഫ് പ്രശ്നങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും നമുക്ക് കഴിയണമെന്നും പിആറിനല്ല ജനങ്ങളുടെ പ്രശ്നങ്ങളിൽ സത്യസന്ധമായും ആത്മാർത്ഥമായും ഇടപെടുന്ന രാഷ്ട്രീയത്തിന് മാത്രമേ നിലനിൽപ്പ് ഉണ്ടാകു. വിദ്യാഭ്യാസം വെറുമൊരു ഡിഗ്രി നേടുക എന്നതിനപ്പുറത്തേക്ക് ലൈഫ് ലോങ്ങ് ലേണിംഗ് ആയി മാറണം. ഹു കെയർ മനോഭാവം അല്ല യുവാക്കൾക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒന്നും നടക്കില്ല എന്നത് ഒരു തെറ്റായ വ്യാഖ്യാനമാണ്. ജയിൻ യൂണിവേഴ്സിറ്റി ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രസക്തമായി മാറുകയാണല്ലോ. കേരളത്തിൽ ഒന്നും നടക്കില്ല എന്നാണെങ്കിൽ ഇത്തരമൊരു സ്ഥാപനം ഇവിടെ നിക്ഷേപത്തിന് തയ്യാറാവുമോ. രാജ്യത്തിൻറെ വൈവിധ്യവും ബഹുസ്വരതയും തകർക്കും വിധം ഒറ്റ ഭാഷ, ഒറ്റ സംസ്കാരം, ഒറ്റ തെരഞ്ഞെടുപ്പ് എന്നിങ്ങനെ എല്ലാം ഏകീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഈ നീക്കങ്ങളെ പ്രതിരോധിക്കാനും ഭരണഘടനയെയും ബഹുസ്വരതയെയും സംരക്ഷിക്കാനും നമുക്ക് ഓരോരുത്തർക്കും സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം ജോസഫും സെഷനിൽ പങ്കെടുത്തു.
For More Details 7034044141
